Wednesday, April 10, 2024

വളം



ചത്തമരങ്ങളും മനുഷ്യരും ചീഞ്ഞാ ഒരുമാതിരി വെളവുണ്ടാവും.
മണ്ണിലാണേലും മനുഷേരേയായാലും ഇക്കണ്ട വിളവും പാഴും പന്നലുമൊക്കെ അതല്ലേ.

വളം എന്നുപറയുമ്പോ തണ്ട്‌ നീറണവിധം അടിക്ക്‌ പതിയണം.കാർന്നോന്മാര്‌ നീറിയവിധം.

അയാളോ അയാക്കടെ മുൻപേ പോയവരോ നെറികേടുകൊണ്ട്‌ ഒണ്ടാക്കീതാണ്‌. ജീവിതം ചെന്ന് മുട്ടുമ്പേ അങ്ങനെ തന്നാ എല്ലാ പൊറുതിക്ക്‌ വകകണ്ടേ.

താങ്ങുകുത്തിയ സമൂഹച്ചെടി‌ ഒരു മൈരിനും കൊള്ളത്തില്ലായിരുന്നു.

കുന്ന് മുഴുവേൻ വെട്ടിതരിശാക്കി തെരുവയോ ഏതാണ്ടൊക്കെയൊ നടുമ്പേ അവന്മാരിത്‌ ഓർക്കണമാരുന്നു.പോയ മാനും മുയലും പന്നീം പെരുച്ചാഴീമൊക്കെ ഇണയേ വന്ന് കൂടുമെന്ന്.തരം മാറ്റണപോലെ ഒണ്ടാക്കിയോരെ മാറ്റിക്കുത്താനൊക്കുകേലെന്ന്.

ഓ,ഒരു തരം മാറ്റലാണന്നേ  എല്ലാം!

അതീ കാലംകെടുമ്പോ വെളവും കെടും.മണ്ണും.അപ്പോ പെടച്ച്‌ വളരണ മറ്റൊന്ന് കുത്തണം.മനുഷെർക്കെടേല്‌ അങ്ങനൊന്നില്ല.അപ്പോ അവർക്കുള്ളിലെ അദൃശ്യമായ ആ മൃഗസമൂഹമുണ്ടല്ലോ.അതങ്ങ്‌ പൊളക്കും.

മൈര്‌!

അമ്മച്ചി പോയാല്‌ ‌ വീടേല്‌ ഒരൊഴിവുണ്ടാവില്ലെ.അതങ്ങ്‌ നീണ്ട്‌ പോയാ.അതൊരുമാതിരി കാടാവും.പുറത്തേക്കിറങ്ങാനൊക്കെ പിന്നെ ഒരു പെടാപ്പാടാ.

പോയ അമ്മച്ചി പോലാ കുന്ന്.

മെരുക്കികിടത്തീട്ടും ഒരുമാതിരി മുറിവേറ്റ പന്നീനെപ്പോലെ ഇരിക്കണ മേശേം കട്ടിലും അലമാരേം ഒക്കെ കണ്ടോ.അതിങ്ങള്‌ ഒഴിഞ്ഞുപോയ കൂട്ടരാ.അടിയേൽ മുട്ടനൊരു കാ, കപ്പച്ചെടി ഒളിപ്പിക്കണപോലെ ഒരു തോട്ടായെങ്കിലും അതുങ്ങള്‌ വെച്ചിട്ട്‌ പോട്ടെന്ന്.

തിന്മേം തിന്മേക്കെ അത്രേയുള്ളൂ.

ഈ മണ്ണിൽ കായ്ക്കും അപ്പുറത്തേ തൊടിയിൽ കൊരണ്ടുപോകേം ചെയ്യാം.അല്ലേ ഒരു തരം വാശിയോ ഗതികേടോ ആണിതൊക്കെ.കുറ്റം പറയാനൊക്കത്തില്ല.

ഇപ്പത്തൊടങ്ങീതല്ല.ചെരിവിൽ അരിഞ്ഞരിഞ്ഞ്‌ ഇനീം പോയാ അങ്ങനെ കണങ്കാലുകള്‌ ‌ ഉന്തിവരും.വാഴാൻ ഊക്കില്ലാത്തോർ ചതുപ്പേലും ഷാപ്പേലും കിടക്കുന്നുണ്ട്‌. ഇറച്ചി‌ ചീഞ്ഞ്‌ പോവുമ്പേ ഒഴിവ്‌ മാളമാക്കിയ ഇഴജന്തുക്കൾ പൊറത്തൂടെ നടക്കണ മനുഷേരെ കാലേപ്പിടിക്കും.

ഉദാരീകരണം കഴിഞ്ഞ്‌ ഉദ്ധരിച്ചുണ്ടായോർക്ക്‌ അതിന്റെ ഒരു ഏകാന്തതപ്പെടലുണ്ട്‌.റബ്ബർപ്പാലുകൊണ്ട്‌ ഉണ്ടായവനേ എന്ന് നാട്ടിലെ കാർന്നോന്മാര്‌ ‌ ഒച്ചപ്പാടുണ്ടാക്കണ കേക്കാം. ഒരു വാക്കോതുന്നതുമല്ലായിരിക്കും.അക്കാലത്ത്‌ ഒട്ടുപാല്‌ വെട്ടാൻ വരുന്നോർക്ക്‌ ഒരിതുണ്ട്‌.ഇപ്പോവതില്ലെത്തന്നേയൊള്ള്‌ !

അതീ പറമ്പേലുള്ളൊർക്കെല്ലാം ഒള്ള ദാരിദ്രവാ.കള്ളുകുടിച്ച്‌ വീമ്പിട്ട്‌ നടക്കുന്നേന്നെ ഒള്ളൂ.ലൊരു കൊഴച്ചിലുണ്ട്‌.

ഓ കുതറൽ.

എല്ലാം ഒരു നുണയാണ്‌.നുണ പൊടിക്കുന്നത്‌ പന്നലുപോലാ.കയ്യീന്ന് പോയാ പോയതാ.അതിമേ വളരണതൊന്നും പക്ഷെ നീളത്തില്ല.

മരിക്കാനുള്ളവരും.


ഒരു തരത്തീപ്പറഞ്ഞാ പെഴപ്പാ.

അതീപ്പറഞ്ഞത്‌ പോലെ ഒരു ഗതികേടാ.


എന്റപൊന്നച്ചോ,ഇതൊക്കെ വരണനേന്‌ മുൻപേ വളോം പാകി ഞാനീപ്പറമ്പൊക്കെ നടന്നിട്ടുണ്ട്‌.ഈപ്പറഞ്ഞ പാമ്പും കരടീം പ്രേതവൊക്കെ ഇതിലേ നടക്കുമ്പോ ആ വരമ്പത്തൂടെ നടക്കും.

കണക്കൊക്കെ നോക്കിയാ കുറ്റബോധവോ മൈരോ തോന്നത്തില്ല.ചത്ത്‌ ചത്തല്ലോ ചരിത്രവൊണ്ടായേ.

പീറ്ററ്‌ കൊന്നെന്നിരിക്കും,അവനും ചത്തല്ലേ കെടക്കണേ.മൂന്നാം പക്കം ഉയിർക്കുവാണേ പറയാ,അവന്റെ തള്ളേപ്പോലെ,യേശുവേപ്പോലെ.


ഇപ്പൊ അതൊന്നടക്ക്‌.ചത്തേനൊക്കത്തില്ല വേറെവളം.

(പീറ്ററുടെ മരണാനന്തരം സേവ്യർ വികാരിക്ക്‌ മുന്നിൽ നടത്തിയ ചരിത്ര പ്രസിദ്ധ സുവിശേഷം.1994-മേടം-10)




Sunday, April 26, 2020

ഉടൽ

വിഷംതീണ്ടിയാണ്‌ മേപ്ലാവിൽ വറീത്‌ ഉടൽ വിട്ടത്‌.

തെരുവക്കാടിൽ വാറ്റിന് ചായ്പ്പെടുക്കുമ്പേ
കലത്തീക്കൊണ്ടു ഒപ്പമുള്ള കാളന്‍റെ തൂമ്പ.
സ്വർണ്ണക്കലമായിരുന്ന്.
കിലുക്കികിലുക്കി കാളൻ വറീതിനോട്‌ പറഞ്ഞു
ഒരു കിലുക്കമുണ്ടല്ലോ കുടത്തിലേ.
വറീതിന്‌ ചങ്കുമങ്ങിപ്പോയി.

കാളനെപിന്നീടാരും കണ്ടിട്ടില്ല.
കരടികളും പുലികളുമുള്ള ചെരിവിൽ,
കാണാതായവരെക്കുറിച്ച് അന്വേഷിക്കാറില്ലാരും.
അക്കാലത്തൊക്കെ ഒരു കാരണം കണ്ടെത്തിയാൽ മതി മരണത്തിന്.
മരിച്ചവർക്ക് പിന്നീടുള്ളവരുടെ ജീവിതത്തിലോ വെപ്രാളത്തിലോ
പിന്നൊരുകാര്യമില്ലാത്തതിനാൽ അതങ്ങനെ തുടർന്നു.


പിന്നീടങ്ങാട്ട്‌  വറീതിന്‍റെ,
ബസ്സും പത്രാസും മില്ലും ശീലക്കടയൊക്കെ എന്താന്നാ?
നിധി!
കാളന്‍റെ നിധി.

ഒരാളുമറിയാഞ്ഞിട്ടും.
പിന്നെങ്ങനെ ആ രഹസ്യം പുറത്തായി.
ആരാണ് ആ രഹസ്യം പുറത്തെത്തിച്ചത്.
മോളിയോ വറീതോ മിണ്ടിയിട്ടില്ല.
കുറച്ചുകാലം ഒളിപ്പിച്ചുവെക്കാൻ തീരുമാനിച്ചുവെന്നേയുള്ളൂ.
പാലാക്ക് തിരിച്ചുപോയേക്കാമെന്ന് മോളി പറഞ്ഞു.
പന്തീരാണ്ടോ അധിലധികമോ വാറ്റിയാലും കിട്ടാത്തത്
മണ്ണ് തന്നില്ലേ,തിരിച്ചുപോയേക്കാമെന്ന് വറീതും കരുതി.
എന്നാലതയാൾ വേണ്ടെന്ന് വെച്ചു.
തിരിച്ചുചെല്ലാനാവാത്ത ഒരു രഹസ്യം
അയാൾ മോളിയിൽ നിന്നും മറച്ചു.
മോളിക്കതറിയില്ലെന്നും അയാൾ വിശ്വസിച്ചു.


നിധി  ഒരു രഹസ്യമല്ല.
മണ്ണിന്‍റെ അടരുകളിൽ നിന്ന് ഒരിക്കൽ അത് വെളിപ്പെടുന്നില്ലേ.
രഹസ്യങ്ങൾ വാക്കുകളാൽ മാത്രം പടരുന്നതല്ല.
രഹസ്യങ്ങളുടെ ഉടൽ അത് പേറുന്നവരിൽ മാത്രമല്ല.


വാഴൂല്ല വറീതേ എന്ന് 
നാട്ടിലൊരു കഥ പാറുന്നതിന്‌ മുൻപേ വറീതിന് മുന്നിൽ
വികാരിയച്ചൻ പ്രത്യക്ഷനായി.
കപ്പേളക്ക്‌ കണ്ട സ്ഥലവാരുന്നല്ലോ വറീതേ.
ചെരിവായതോണ്ട്‌ വിട്ടതല്ലായിരുന്നോ
പള്ളിക്ക്‌ ചേരേണ്ടതാ 
ഭൂമീലെ വിത്തൊക്കെയെന്ന്
വികാരി പറഞ്ഞു.

അയാൾ വെട്ടിത്തുറന്ന് പറഞ്ഞ്‌,
ഇല്ലച്ചോ എനിക്കങ്ങനൊരു പൊന്ന് കിട്ടീട്ടില്ല.

നിനക്കൊപ്പം തെരുവ ചെത്താൻ വന്ന ഒരുത്തനുണ്ടായിരുന്നല്ലോ
വറീതേ അവനെ കരടിയോ കാട്ടുപന്നിയോ കുത്തിയെന്ന് കേട്ടു.

ചെരിവേൽ പുലിയുമുണ്ടച്ചോ.
എന്ന് വറീത് പറഞ്ഞു.

എന്നാൽ ചെരിവിൽ ഉഗ്രൻ നിധികെടപ്പുണ്ടെന്ന് നാടാകെ പരന്നു.
പാതിരാക്ക് നിധിപരതി തെരുവപ്പറമ്പിൽ
ആളുകൾ കൂട്ടമായെത്തി.
കൂട്ടിയിട്ട് കത്തിച്ച മരങ്ങളുടെ ചാരത്തിൽ പുതഞ്ഞ്
അവരെല്ലാം  മടങ്ങി.


അയാളുടെ നുണക്ക്‌ അത്രയുറപ്പുണ്ടായിരുന്നു.
എങ്കിലുമാളുകളിലാളുകളിൽ
അത് പടർന്നു.
പോലീസുവന്ന് പരതി.
അയാളെ സ്റ്റേഷനീലിട്ട്‌ തല്ലിപ്പതച്ചു.
മോളിയോട്‌ അയാൾ കാഞ്ഞുപോവുന്നേനുമുൻപേ 
പറ എവിടെ സ്വർണ്ണമെന്ന് ചോദിച്ചു.
വറീതിന്‍റെ അമർത്തിയുള്ള നിലവിളി കേട്ടിട്ടും
അ‍വർ തളർന്നില്ല.
അയാളങ്ങനെ ചാവത്തില്ല ഏമാനെ
എന്നല്ലാതെ ഒന്നും മോളി പറഞ്ഞില്ല. 

അയാളുചത്താൽ കിട്ടുമോ പൊന്ന് എന്ന്  എസ്‌ ഐ പോലീസുകാരോട്‌ മുരണ്ടു.
അയാള് ചത്താ എനിക്കറിയുകേലെ എന്ന് 
കൈകഴുകി.

ഇടക്കിടെ മൂക്കുന്ന ഇടുപ്പ്‌ വേദനയുണ്ടായിരുന്നു  വറീതിന് പിന്നീട്.
ഇടുപ്പേലൊരു കൊഴപൊട്ടി ആ എസ്‌ ഐ
പായമ്മേന്നെഴാതെ കിടക്കുമ്പോ 
വറീത്‌ പിന്നൊരിക്കെ അയാൾക്ക്‌ കാശുമായി പോയിട്ടുള്ള കഥയുണ്ട്‌.

അയാള് ചത്തില്ല.
അതിന്‌ തൊട്ടുമുൻപത്തെ നിമിഷം അയാൾ വിട്ടയക്കപ്പെട്ടു.
ഇഴഞ്ഞോ നടന്നോ അയാൾ മോളിക്കരികിലെത്തി.

അന്ന് രാത്രി നീളെ മോളി  അയാളെ ഉഴിഞ്ഞു.

കിടക്കുമ്പേ മോളി ചോദിച്ചു.
നിങ്ങൾക്കീദുരിതം താങ്ങണ്ട കാര്യമുണ്ടാരുന്നോ
എത്ര വേദനതിന്നു.

കു‍ഴമ്പുപുരണ്ട മോളിയുടെ കയ്യേപ്പിടിച്ച് അയാൾ പറഞ്ഞു,
ഈ പെരുമലേന്ന് പൊടിച്ചുണ്ടാക്കിയ മണ്ണാണേ മോളീ ഈ വിളഞ്ഞുനിൽക്കണെ.
ആ പാടുണ്ടല്ലൊ ഈ പാടിനേക്കാൾ വലുതാ.
അവരന്നാഞ്ഞ്‌ പണിയെടുത്തുറങ്ങി.
മോളിക്കാപ്പാട്‌ മനസ്സിലായി.
പറമ്പേലും മോളിയേലും വറീത്‌ ഒരുകണക്കേയായിരുന്നു.
അത് അന്നത്തോടെ നിൽക്കുകയും ചെയ്തു.
മണ്ണിലും മോളിയിലും ഒരുപോലെ പണിത വറീതിന്
കാപ്പിമില്ലിലും ചാരായഷാപ്പിലും തൊ‍ഴിലാളികളായി.
അയാൾ പണിമറന്നു.

ഇതൊക്കെ പഴേ കഥ 
പുതിയേ കഥ ഇങ്ങനെ അവസാനിക്കുന്നു.

ചാരത്തിൽ തെരുവപൊടിക്കുന്നപോലെ വറീത് വളർന്നു.
മോളിക്കാ പ‍ഴയകാലം തികയാതെ വന്നു.
പാലക്ക് പുറപ്പെട്ടുപോക്ക് പതിവായി.
വ‍ഴിയേന്നവളെപിടിച്ചുകൊണ്ടുവരലായി.
മോളി  ഒാർമ്മകൾക്കുമേലിരിപ്പായി.

കാലം പോകെ ഒരിക്കേ,
കുളിമുറിയേ ചൂടുവെള്ളം വെക്കാൻ പോയ മോളി
അലറിക്കൊണ്ടുപാഞ്ഞു.
വളവളാന്ന് അവളൊരുഗ്രൻ പാമ്പിനെകണ്ടതായ്‌ പറഞ്ഞു.
വറീതും പണിക്കാരും കുളിമുറിയേൽ തിരഞ്ഞു.
അയാൾ സ്വർണ്ണമാലയൂരിവെക്കുന്ന തിണ്ടിന്മേൽ അതിരിപ്പുണ്ടായിരുന്നുവെന്ന് മോളി പറഞ്ഞു.
തിരഞ്ഞിട്ടും തിരഞ്ഞിട്ടും  ആളുകൾ കണ്ടില്ല.
ഇ‍ഴഞ്ഞപാടോ മണമോ ആളുകൾ തിരഞ്ഞു.

കാണാതായാൽ പിന്നെ ഒന്നല്ല അതേ പാമ്പ്‌.
അതിലുണ്ട്‌ മറ്റേതിനാക്കാളുമൊരിനം വിഷം.
അനക്കങ്ങൾ,ശബ്ദങ്ങൾ,നിശബ്ദത,ശ്വാസം
പാമ്പിന്‍റെ ഉടലുകളായ് പരിവർത്തനപ്പെട്ടു.
കാണാതായ പാമ്പിന്‍റെ ഉടൽ വീടാകെ നിറഞ്ഞു.

നാട്ടിൽ അതിനേക്കാൾ വലിപ്പമില്ല മറ്റൊന്നിന്‌.
അതിന്‍റെ നിറം കണ്ടതിനേക്കാൾ മഞ്ഞ.
അതിന്റെ പത്തിക്ക്‌ പ്രതികാരത്തിന്റെ നീല.
അതിന്‌ പഴങ്കഥകളുടെ പൊരുൾ.
സ്വർണ്ണരേഖകളാൽ അതിന്‍റെ ഉടൽ.
അതിന്‌ ഓർമ്മകളുടെ പെരുങ്കാലുകൾ.
അതിന്‌ കാളൻ വരമ്പേൽ 
ചത്തുമലച്ചുകിടന്ന രാത്രിയുടെ കണ്ണ്‌.

നാടൊട്ടുക്കേ അതിന്‌ സാക്ഷികൾ.

അധികം കഴിയും മുൻപേ വറീതിനെ പാമ്പുകൊത്തി.
അയാൾ കുളിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
അയാൾ പെട്ടെന്ന് മരിച്ചുപോവുകയായിരുന്നു.
കടിയേറ്റ പാട് മോളി കെട്ടിവെച്ചിരുന്നു.
കെട്ടിവെച്ചകാലിൽ നീരുണ്ടായിരുന്നു.
കരിനീലിച്ചപാടുണ്ടായിരുന്നു.

മോളി പിന്നീട്‌ തനിച്ചായി.
അവരുടെ പുറപ്പെട്ടുപോക്ക് നിന്നു.

വിഷവും ഉടലില്ലാത്തതുമായ 
അവളുടെ വളർത്തുപാമ്പ്‌ കുളിമുറിവിട്ടു.

Wednesday, September 11, 2019

പ്രണയാന്ത്രികം


എന്ത് പറയാൻ ബ്രേക്കപ്പിന് ശേഷം

ഞങ്ങൾ കൂടുതൽ സ്നേഹിച്ചു.
കൂടുതൽ മനസ്സിലാക്കി തുടങ്ങി.
പ്രശ്നങ്ങളെ വിലയിരുത്തി തുടങ്ങി.
ജനാധിപത്യപരമായ ഒരു നീക്കുപോക്കിലേക്ക് എത്തിത്തുടങ്ങി.
ജനാധിപത്യത്തെക്കുറിച്ചുള്ള  ധാരണങ്ങൾ ഞങ്ങൾ മറന്നു.

ഒാ ഉപാധികൾ.

പരിഹരിക്കപ്പെടേണ്ട വിഷയങ്ങൾ
ചർച്ചക്കിട്ടു.
കൂടുതൽ പരിഗണന
കൂടുതൽ വൈകാരികത എന്നിവ മാറ്റിവെക്കാം.

പ്രേമമൊ‍ഴിയുന്നതോ
കലഹമ‍ഴിയുന്നതോ
വരെ കാത്തിരിക്കാനും
സംസാരിക്കാനും തീരുമാനിച്ചു.

ഉടമ്പടികളിലൂടെ നിലനിൽക്കുന്ന
മാതൃകകളിലൊന്നായി
ഒരുമിക്കാൻ തീരുമാനിച്ചു.

ജോലികൾ വിഭജിച്ചു.
ദിവസങ്ങൾ വിഭജിച്ചു.
സ്വാതന്ത്രത്തിന്‍റെ വാതിലുകൾ പരസ്പരം തുറന്നു.
താരതമ്യങ്ങളിലെ കേട്
അനുഭവങ്ങളുടെ പാട്
എന്നിവ മനുഷ്യരാൽ നിയന്ത്രിക്കപ്പെടുകയില്ല എന്നതിനാൽ
അവക്ക് നിയന്ത്രണം കൊണ്ടുവന്നു.

കൂടുതൽ അവകാശബോധങ്ങളുടെ വെളിപാടുകളുണ്ടായി.
രണ്ടുപേർക്കിടയിൽ ജനാധിപത്യത്തിന് പരിമിതികളുള്ളതിനാൽ
മറ്റൊരാളെ തർക്കങ്ങളിൽ തീരുമാനമുണ്ടാക്കാനായി നമ്മൾ ജന്മം നൽകി.

വിഭജിക്കപ്പെട്ട ദേശങ്ങളിലൂടെ അവൻ വളർന്നു.
ഞങ്ങൾ അ‍വനെ പങ്കിട്ട് വളർത്തി.
കൂടുതൽ ആരെയാണിഷ്ടം കുഞ്ഞാ എന്ന്
ഞങ്ങൾ ചോദിക്കാറുണ്ട് രഹസ്യമായി.
എന്‍റെ മുറിയിൽ എന്നെയെന്നും
അവളുടെ മുറിയിൽ അവളെയെന്നും
അവൻ ഞങ്ങളെ പറ്റിച്ചു.

രണ്ട് മുറികളിൽ
രണ്ട് കളിപ്പാട്ടങ്ങളിൽ അവൻ കളിച്ചു.
രണ്ട് പാട്ടുകൾ കേട്ടു.
രണ്ട് കഥകൾ കേട്ടു.

തുറന്ന് വിടേണ്ട ഒരു
മോണ്സറ്റർ കില്ലിഗ് സിറ്റിയിലെ മൃഗക്കൂടാണ്
തന്‍റെ വീടെന്ന്
അവൻ കൂട്ടുകാരിക്കയച്ച മെസ്സേജ്
കണ്ടയന്നാണ് കാലങ്ങൾക്ക് ശേഷം
ഞങ്ങൾ ഒരുമിച്ചിരുന്നത്.

പര്സ്പരം സംസാരിക്കാൻ ഞങ്ങൾക്കറിയില്ലായിരുന്നു.
മെസ്സേജുകൾക്ക് 
മറുപടിപറയുന്നതിനിടയിൽ
ഞങ്ങൾ അൽപം സംസാരിച്ചു.
ബ്രേക്കപ്പിന് ശേഷം ക‍ഴിഞ്ഞ വർഷങ്ങളെക്കുറിച്ച്
ആലോചിച്ചു.

സംസാരിക്കാനൊന്നുമില്ലെങ്കിൽ ,
എന്നവൾ നിശബ്ദതക്ക് ഉത്തരമിട്ടു.
ഞങ്ങൾ എ‍ഴുനേൽക്കാൻ തുടങ്ങി.

ഞങ്ങൾക്കിടയിൽ
കളിച്ചുകൊണ്ടിരുന്ന അ‍വൻ ഞങ്ങളെ നോക്കി.
അവന്‍റെ മുറിയിലേക്ക്  കൈപിടിച്ച് വലിച്ചു.

ഈ മുറി ഈ വീട്ടിലുണ്ടായിരുന്നോ എന്ന് ഞങ്ങൾ സംശയിച്ചു.
അ‍വൻ ചിരിച്ചു.
പപ്പാ മമ്മീ
യുദ്ധം ചെയ്യ് എന്നവൻ ഇരുട്ടിൽ മുങ്ങി.

ഇരുട്ടിൽ ഞങ്ങൾ പരതി.
അവൻ അ‍ഴിച്ചുവിട്ട മൃഗങ്ങളുടെ മുരൾച്ചകൾ പൊന്തി.
കൂറ്റൻ കൊമ്പുകൾ പല്ലുകൾ
ഞങ്ങളിലാ‍ഴ്ന്നു.
ചോരവാർന്നു.

ഇടക്ക് അ‍‍വൻ ആയുധങ്ങൾ എറിഞ്ഞുതന്നു.
ആർമി കനൈഫ്
ചെയിൻസോ
ആർപിജി
സ്നിപർ ഗണ്
എം 4 റൈഫിൾ
ഗ്രനേഡ്.

വെടിയുതിർത്ത് ഞങ്ങൾ തിരിച്ചിറങ്ങി.
വീടിന് പുറത്തെത്തി.
വെടിയേറ്റ് പിന്നാലെ വരുന്നവയെ
തുടരെ വെടിവെച്ചിട്ടു.

ഞങ്ങൾ റൂമുകളിലേക്ക് കയറിപ്പോയി.

രണ്ട് പേരായി ഞങ്ങൾ അവശേഷിച്ചു.
നിന്‍റെ മുറിയിൽ ഞാനും
എന്‍റെ മുറിയിൽ നീയും പെട്ടു.
പരസ്പരം ബന്ധിപ്പിക്കുന്നതൊന്നുമില്ലാത്ത
ഭൂമിയായ് മുറികൾ മാറ്റപ്പെട്ടിരിക്കുന്നു.
അപരിചിത ജീവി സങ്കരങ്ങളെപ്പോലെ
നിന്‍റെ വസ്തുക്കൾ.


നിശബ്ദതയുടെ അവക്കിടയിൽ നിന്‍റെ ആദൃശ്യത.

അപരിചിതമായ മൂലകളിൽ തിരഞ്ഞു.
എന്നേക്കാൾ വലിയ ആയുധം
നിന്നേക്കാൾ വലിയ ആയുധം
എന്നിങ്ങനെയാണോ കയ്യിലെന്ന്
സംശയിച്ചു നടന്നു.

ആയുധങ്ങൾ തീർന്നുപോകെ
പെടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒന്നിനെ
പെടുന്നനെ വധിക്കാൻ
വെടിയുതിർത്ത് ഞങ്ങൾ നടന്നു.

ഞങ്ങൾ ഞങ്ങളെ തിരഞ്ഞു.




Monday, July 16, 2018

മരിച്ചവരുടെ മറിയം.

"നേരത്തോട് നേരമായാൽ 
തിരിച്ചുകയറിവരുന്ന മറിയം അന്നങ്ങനെയല്ല.
മറവികളോട് മിണ്ടി കുന്നേറിയോ പോയാൽ തന്നെ
അവരന്നുവരെയങ്ങനാരുന്നു.

വീട്ടിൽ കൂടുതൽ കനത്തു മറിയത്തിന്‍റെ ഒ‍ഴിവ്.
നഖം ചുരണ്ടുന്ന സേവ്യർ തലനീട്ടി
പുറത്തേക്കുള്ള നോട്ടത്തിൽ 
വിളിയിൽ മറിയമില്ല.

വരുമ്പോ‍ഴിളകുന്ന ചെമ്പരത്തി വരമ്പിൽ
വരുമെന്ന തോന്നൽ ഇരുട്ടായി.
വ‍ഴികളടച്ച് കരഞണ്ടുകൾ കയറിത്തുടങ്ങി.
വാ‍ഴയിലകളിൽ ആഞ്ഞുതൂങ്ങുന്ന വവ്വാലുകളുടെ
കനം
അയാൾക്കുണ്ടായി.

അനക്കങ്ങളെ നിർത്തിവെച്ച് മരങ്ങൾ 
പല രൂപങ്ങളിലേക്ക് കയറിത്തുടങ്ങി.
ഇടക്കൊരില വീ‍ഴ്ത്തി നിശബ്ദതയെ വായിച്ചു.
അതിലൊരനക്കം പോലും മറിയമായി തോന്നി
സിസിലി വന്നു മുറ്റത്തേക്ക് നോക്കി.

അയാൾ ഇരുട്ടിലേക്ക് താ‍ഴ്ത്തി
മറിയത്തെ വിളിച്ചു.
പതിവിലും നീണ്ട വഴിയിൽ
പാതിചെരിഞ്ഞമഴവന്നു.
സേ‍വ്യർ സിസിലിയെ നോക്കി.

സിസിലിയെ മാത്രമേ
ഒടുവിലെ ഒാർമ്മയായി മറിയത്തിനുണ്ടായിരുന്നുള്ളൂ.
പൂവൻപ‍ഴംപോലുള്ള കൊച്ചിനെ കരുവാളിപ്പിക്കാതെടാ
എന്നൊരിക്കേ കാപ്പിക്കാടിന്‍റെ തിളപ്പിൽ 
മറിയം സേവ്യറോട് പറഞ്ഞു.
പിന്നെ മറന്നു.

പുതുശ്ശേരി ജേക്കബ്
താ‍ഴേത്തോപ്പിൽ ഫിലിപ്പ്
പേരില്ലാത്തൊരവറാച്ചൻ
ഗീത
മേരിയുടെ ഞെരമ്പ് പൊലത്തെ ചെക്കന് 
മുതിര പു‍ഴുങ്ങി കൊടുക്കാൻ 
വാറ്റാൻ വെച്ച ബാക്കി കൊടുക്കുന്ന 
ലീല.
ചട്ടക്ക് ഞൊറി നീയ്യിടടീ എന്ന് ശോശ.

ഒരൊറ്റമിന്നലിൽ 
ഒരൊറ്റ മരം തെളിയുമ്പോലെ 
ഇടക്കിടെ 
ഇവരെ മാത്രം മറിയമോർത്തു.

പറയുന്നതെവിടെയോ 
നിൽക്കുന്നതെവിടിയോ അവർക്കറിയത്തില്ല.

സേ‍വ്യറേ എന്‍റ പീറ്ററെന്ത്യേ 
എന്നവർ ഒരിക്കൽ ചോദിച്ചു.
ക‍ഴിഞ്ഞ പെസഹക്ക് 
കുരിശിന്‍റെ മുന്നിൽ അവർ കരഞ്ഞു.
സിസിലി ഒാടി വന്ന് 
എന്നാ അമ്മച്ചി പറഞ്ഞേ എന്ന് ചോദിച്ചു.
സേവ്യർ മറുപടിക്കായ് കു‍ഴയും മുൻപേ 
അവർ തോപ്പിൽ മടലുവീണ ഒച്ചക്ക് പിന്നാലെ പോയി.
കാണാതായ വള്ളിച്ചെരിപ്പിൽ 
പിന്നീട് കണ്ടെത്തിയ ഒരെണ്ണം 
വ‍ഴിയേ അവർ എടുത്തുനോക്കി.

ക‍ഴിഞ്ഞ അറുപത്തേ‍ഴ് വർഷങ്ങളിൽ
ഈ കുന്നിൽ പാർപ്പായകാലം
അപ്പാടെ മറന്നതാണ് മറിയം.

അന്ന്,
അതിൽപ്പിന്നെപ്പോ‍‍ഴോ.
ചെളിപുരണ്ട് 
പീറ്റർ മരിച്ചുകയറിവന്ന ദിവസം.

മറവികളിൽ പാലാ പൊൻകുന്നം ബസ്സ് 
ചുരം ചുറ്റി കയറുന്നതുപോലെ 
മറിയം ഇടക്കിടെ 
കുന്നുകയറിപ്പോകും 
നേരത്തോട് നേരം തികയുമ്പേ അവർ തിരിച്ചെത്തും.
ഇതുവരെ അങ്ങനായിരുന്നു.

ഇന്നങ്ങനെയല്ലാരുന്നു.
ആ തെറ്റലിൽ
വരമ്പിൽ
വ‍‍ഴുതും പോലെ 
നിലതെറ്റി സേവ്യർ.
നനഞ്ഞ പുല്ലിലായ് വീണപോലെ

കരഞ്ഞു.

എന്തൊരു കുത്തുന്ന നോവാണ് മറിയാമ്മേ എന്ന് കരഞ്ഞു.
കാട്ടുപന്നീടെ കുത്തിൽ തോളെല്ലുപൊട്ടികിടക്കുമ്പോ
പിലിപ്പോസ്.
കു‍ഴമ്പുപുരണ്ട കയ്യിൽ അയാളുടെ കണ്ണീർ കു‍ഴഞ്ഞു.
ആദ്യമായ് അയാൾ കരയുന്നത് കണ്ട് മറിയം കരയാതിരുന്നു.
പിലിപ്പോസ് കിടപ്പിലായ കാലം
കുന്നിൽ കാറ്റേറ്റ് ദീനം വന്നു.

കുരിശ്മലയിൽ 
കരടിപിടിച്ചും
വസൂരിപിടിച്ചും 
മരിച്ചവരിൽ പിലിപ്പോസും കുന്നിറങ്ങി.
അതിജീവിച്ചവരുടെ ഒാർമ്മക്കുന്നിൽ
പിന്നീട് ജീവിച്ചു.
മലയിൽ 
കരിയാത്തന് തിരികത്തിക്കാൻ 
കാളനെയും വെള്ളയേയും വിട്ട് 
മറിയത്തേയും 
സിസിലിയേയും 
പീറ്ററിനേയും വിട്ട്
മരണം ,
അക്കാലമൊടുവിലെ വേനലിൽ
കുന്നിറങ്ങി.

മരണത്തെപ്പേടിച്ച് 
കുന്നിറങ്ങിപ്പോയവരിൽപ്പെടാതെ 
മറിയവും മക്കളും മരിച്ചുജീവിച്ചു.
മറിയത്തിന് പോകണമെന്നുണ്ടായിരുന്നു.
വേരുപൊടിക്കുന്ന മുറിച്ചേമ്പുകളും
പുത്തനോല വന്ന തൈത്തെങ്ങും 
പീറ്ററും അവരെ വിട്ടില്ല.
സിസിലിയന്ന്
ഒരു കുഞ്ഞിപപ്പായപോലത്തെ കുഞ്ഞാ.

മലമ്പനിപ്പായയിൽ നിന്ന് 
പതിനാലാമ്പക്കം മറിയം 
ഉയിത്തെ‍ഴുന്നേറ്റുവന്നപ്പോൾ
പീറ്റർ ഉച്ചത്തിൽ കരയുകയായിരുന്നു,
അവന്‍റ കരച്ചിൽ ഒക്കത്തുവെച്ച് 
കുന്നിറങ്ങുകയും കയറുകയും ചെയ്തു.
വരമ്പ് കു‍ഴിച്ചു കു‍ഴിച്ചു കി‍ഴങ്ങുമാന്തി
അവർ ആവോളം കരഞ്ഞു.
കരഞ്ഞതിജീവിച്ചവരുടെ 
പുണ്യാളത്തിയായി അവർക്ക് 
ജീവിച്ചിരിക്കാൻ കർത്താവ് അവസരം നൽകിയെന്ന്
പാലായിൽ ഗതികെട്ടുജീവിച്ച മറിയത്തിന്‍റെ അപ്പൻ 
പള്ളിയിൽ
പിലിപ്പോസുപോയ കാട്ടിൽ അവളിനി എങ്ങനാ
എന്ന ചോദ്യങ്ങൾക്കാകെ ഉത്തരം നൽകി
ഇറങ്ങിപ്പോയി.


ചായ്പ്പിൽ 
പത്തുമൂട് കപ്പക്കുള്ള കമ്പായിരുന്നു
ഫിലിപ്പോസ് മറിയത്തിന് മരണത്തിൽ നൽകിയത്.
കൂരാത്തിയെ കോർത്ത് പൊള്ളലിൽ ചുട്ട് 
പീറ്ററും സിസിലിയും വളർന്നു.
പടർന്ന കപ്പ മണ്ണോടെ പി‍ഴുതുയർത്തുന്ന 
സേവ്യർ
കമ്പുകെട്ടി കുരിശുണ്ടാക്കി കുത്തിയ
മണ്ണുവെട്ടി ചായ്പ്പാക്കിയ പള്ളിയിൽ വെച്ച് 
സിസിലിയുമായി
പരസ്പരം ജീവിതത്തെ അലിയിച്ചു.

ചാരായപ്പുരയിൽ 
സേവ്യറിനുണ്ടായിരുന്ന പ്രേമത്തെ
സിസിലി പൂരിപ്പിച്ചു.
കപ്പവെക്കാനും കലപ്പ പിടിക്കാനുമായി
അ‍വൾ മൂന്നെണ്ണത്തെ 
പ്രാവുകളുടെ കൂടിനുതാ‍ഴെ 
ചായ്പ്പിന് താ‍ഴെ 
പൊന്നരി പൂച്ചക്കൊപ്പം പെറ്റു.

മറിയത്തിന് 
പരിവട്ടം തീർന്ന കാലമുണ്ടായിരുന്നില്ല.
നിന്‍റ ചെറുത് ചേറിലിറങ്ങാനായാൽ 
അമ്മച്ചി പാലാക്ക് പോകുമെന്ന് 
അവർ ഇടക്കിടെ പറഞ്ഞു.
എവിടേക്കെന്ന് സിസിലി ചിരിക്കും.
അവിടെ ആരുണ്ട്
ആരുമില്ല.
എങ്കിലും അവർക്കിത് മരിച്ച മണ്ണായിരുന്നു.
മരിച്ചവരുടെ വളമുള്ള 
കൂമ്പ് പൊട്ടി മുളക്കുന്ന ശവങ്ങളുടെ മണ്ണ്.
ഒ‍ഴിച്ചുവിട്ടവരുടെ 
ശാപങ്ങളുടെ 
ദൈവകോപങ്ങളുടെ 
ഗതികെട്ടവരുടെ 
മണ്ണ്.
മറിയത്തിന്‍റെ മണ്ണ്
ഇതായിരുന്നില്ല.


കുന്നാകെ തിരഞ്ഞ്
രാത്രികനത്തപ്പോൾ സേവ്യർ തിരിച്ചിറങ്ങാൻ തുടങ്ങി.
വ‍ഴിയിൽ നിന്ന് പാമ്പുകളൊ‍ഴിയാൻ ഒച്ചയിട്ട് നടന്നു.

മ‍ഴയാർത്തുനിൽക്കുന്ന ചെരിവിലൂർന്ന് 
സേവ്യർ ഒാർത്തു.
ഒടുവിലത്തെ ദിവസം 
പുത്തൻ ചട്ടയുമായി ഉമ്മറത്തുനിൽക്കുവാരുന്നു.
നീ നോക്കെടാ സേവ്യറേയെന്ന് പറഞ്ഞു.
മഞ്ഞൾ പു‍ഴുങ്ങുന്ന പുകക്കപ്പുറം 
അവർ മാലാഖയേപ്പോലെ കാണപ്പെട്ടതായി ഒാർത്തു.
അവരുടെ നിർമ്മലവും ശാന്തവുമായ മുഖത്തിൽ 
അയാളൽഭുതപ്പെട്ടു ഇപ്പോൾ.
മരിച്ചവർക്കുമാത്രമുള്ള ശൂന്യത
അയാൾക്കുമേലൊരുതരിപ്പുണ്ടാക്കി.
മരങ്ങളും മണ്ണടരുകളും 
ഇറങ്ങിയിറങ്ങിപ്പോവുന്നതായ് തോന്നി.

അയാൾ തിരിച്ചുപോന്നു.
സിസിലി ഉമ്മറത്തുവന്ന് ഇരുട്ടിലേക്ക് നോക്കിയിരുന്നു.
മരണത്തിന്‍റെ നി‍ഴൽ അവരെ മൂടി.
ഇരുട്ടിൽ നിന്ന് 
രണ്ടു ശബ്ദങ്ങൾ നടന്നുവരുന്നതുപോലെ അ‍വർ കേട്ടു.
നല്ലെ മ‍ഴമൂടിയ കുന്നിൽ തെന്നി തെന്നി 
സേവ്യർ വന്നു കയറി.
അയാളുടെ കാലുകളിൽ 
മുള്ളുകോറിപ്പൊടിഞ്ഞ 
ചോര.

മരിച്ചവരുടെ ചെരിവിൽ 
മേൽമണ്ണുചെത്തുന്ന മ‍ഴവരും വരെ
മറിയത്തേക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.

എത്താത്തിടത്തോളം
നടന്ന് കുന്നിനടിയിലേക്ക് നീന്തിപ്പോയെന്ന്
ഒരിക്കൽ സിസിലിക്ക് വെളിപാടുണ്ടായി.

പള്ളിക്ക് ആദ്യത്തെ വികാരിവന്നതിന്‍റെ
മുപ്പത്തിമൂന്നാം വർഷത്തിൽ
മറിയത്തെ ശാന്തമായി ഉറക്കിയയന്ന് 
സിസിലി അവരുടെ പതിഞ്ഞശബ്ത്തെ കേട്ടു.
കാണാതായ വള്ളിച്ചെരിപ്പുകളിലൊന്ന് 
തിരയുന്ന ശബ്ദം വിറകുപുരയിൽ നിന്ന് കേട്ടു."

Saturday, March 2, 2013

ഒരു ജലോപരിതലം കപ്പലുകളെചുമലിലിരുത്തി നടന്നുപോവുന്നു


(പരിഷ്കൃതരിൽ അപരിഷ്കൃതരും
അപരിഷ്കൃതരിൽ പരിഷ്കൃതരുമായി
തിരിഞ്ഞുമറിഞ്ഞുപോയതിനാൽ
ഞങ്ങൾക്ക് ആയ്യിടക്ക് കൗതുകമൊന്നും തോന്നിയില്ല.)

രാവിലെ മുതൽ വൈകുന്നേരം വരെ
ഒരു കാലം ആരംഭിച്ച് അവസാനിക്കുന്നു
ഋതുക്കൾ മാറിവരുന്നു
വർഷാ-വർഷങ്ങൾ,ദശാബ്ദങ്ങൾ
പ്രളയം വരൾച്ചകളുണ്ടാകുന്നു
എത്രയെത്രപേർ ജനിച്ചുമരിച്ചുപോയി
അതിൽത്തന്നെയെത്രകാലങ്ങൾ കഴിഞ്ഞുപോയി

കാലങ്ങളിൽ നിന്ന് അടർന്നുപോയ
ഒരു ഭാവി
ലോകം
ഇന്നാണ് ആരംഭിക്കുന്നത് എന്നുതോന്നി
രണ്ടുജീവികൾ പരിണാമ-പരിണാമങ്ങളെ നിരീക്ഷിച്ചുക്കൊണ്ടിരിക്കുന്നു
ഒരു ചെടിപോലെ ലോകം വളരുന്നു

അദ്ഭുതപ്പെടുത്തുവാൻ
ഒന്നുമുണ്ടായിരുന്നില്ല അതിലൊന്നും
നമ്മളെകാണാൻ പുറപ്പെട്ട നമ്മളെ
നമ്മൾ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

സന്ദർഭങ്ങൾ അടുക്കിവെക്കുന്നത് കണ്ടു

നിന്റെ വിരലുകളിൽ നിന്നാണ്
ലോകത്തേക്കുള്ള മുറിഞ്ഞുപോയവഴികൾ
വീണ്ടുമാരംഭിക്കുന്നതെന്ന് ഞാൻ പറഞ്ഞു.
വഴികൾകൊണ്ട് എന്റെ മുഖം നിറഞ്ഞു

നമ്മൾ കണ്ടു
ലോകം നമ്മെകണ്ടുപിടിച്ചുകഴിഞ്ഞതിനെ.
അതിന്റെ അസംഖ്യം സൂക്ഷ്മകരങ്ങൾ
കപ്പലുകളിൽ നിന്ന് കായലുകളിൽ നിന്ന്
കെട്ടിടങ്ങളിൽ നിന്ന്
ഉയർന്നുയർന്നുവരുന്നതു കണ്ടിരുന്നു

നീ രഹസ്യങ്ങൾ സൂക്ഷിക്കാത്ത
ഒരുചില്ലുമീനിനെപ്പോലെ ചിരിച്ചുകൊണ്ടിരുന്നു

നിന്നിൽ നിന്ന് കൈവഴികൾ പുഴകളായ് ഒഴുകി
ജീവന്റെ ആദ്യമാദ്യം അതിൽ ഞെട്ടിഞെട്ടിയുണർന്നു

ഉൾക്കൊള്ളാവുന്നതിലധികം
ഫ്രൈമുകൾ കൊണ്ട്
ക്യാമറ ഹൃദയം പൊട്ടിമരിക്കുമോയെന്ന് ചിരിച്ചു.

കപ്പലുകളല്ല
ഒരു ജലോപരിതലം കപ്പലുകളെചുമലിലിരുത്തി നടന്നുപോവുന്നു

ലോകത്തിന്റെ അതിർത്തികളെ
കൂറ്റൻ കെട്ടിടങ്ങളെ
ഒരു ഹെലികോപ്റ്ററിൽ പറന്നുചെന്ന്
ബോംബുകൾ വർഷിച്ച് ഇല്ലാതാക്കുവാൻ
ലോകം ആവശ്യപ്പെടുന്നതായി തോന്നി


മരങ്ങളിൽ നിന്ന് വീണുകൊണ്ടിരിക്കുന്ന ഇലകൾ
കാറ്റിന്റെ തണുത്തുലഞ്ഞകുഞ്ഞുടുപ്പിൽ വരച്ചുവെച്ച
പൂവുകളെപ്പോലെയായിരുന്നു

മഴ വരച്ച ദു:ഖത്തിന്റെ നാഡീഞരമ്പുകൾ,
തിരിച്ചുപോകുമ്പോൾ
പടർന്ന് വളർന്ന് ഹൃദയത്തോളം കയറിച്ചെന്ന് എത്ര വലിയ ഒരു കാടായിരിക്കുന്നു.

സ്വപ്നം കണ്ടുജീവിക്കുന്ന ദ്വീപുകളെ
ആയിരമായിരം ശലഭങ്ങളെ
ജനനം മുതൽ മരണം വരെ പറന്നുകൊണ്ടിരിക്കുന്ന
ഓർമ്മകൾ അതിലെങ്ങും നിറഞ്ഞിരിക്കുന്നതും.

**  ഒരു ജലോപരിതലം കപ്പലുകളെചുമലിലിരുത്തി നടന്നുപോവുന്നു

Wednesday, August 15, 2012

www.sevidosedmore.com

രാത്രി
തലച്ചോറിൽ ഒരു മെസേജ് റിസ്സീവ് ചെയ്തതാണ്.
സെവിഡൊസെഡ്മോർ എന്ന വെബ്സൈറ്റിലേക്കുള്ള ലിങ്ക്
ഓപ്പൺചെയ്തത് ഓർമ്മയുണ്ട്
ഹോം ഒരു നഗരമാണ്.
നിങ്ങളുടെ മുഖമുള്ള എല്ലാവരുമുണ്ട്
നിങ്ങളുടെ നിങ്ങൾ
വന്യജീവികളുടെ നഗരം.
ഹോമിൽ നിന്ന് എല്ലാ ലിങ്കുകളും ഓരോ തെരുവിലേക്ക്
ഓരോ തെരുവിൽ നിന്നും അദൃശ്യമായ വഴികൾ

ഓക്ക്യു എന്ന് ഫാക്റ്ററികളിൽ നഗരത്തിന്റെ പേർ

ശത്രുക്കളുടെ നഗരമാണ് ഓക്ക്യു
ഫാക്റ്ററികൾ മാത്രമാണ്,വീടുകളോ മുറ്റങ്ങളോ ഇല്ല
മാനേജർ തൊഴിലാളികളെ
തൊഴിലാളികൾ മാനേജരെ,എം ഡിയെ
കൊല്ലുകയും,
അവർക്കുപകരം നിരനിരയായി മറ്റുള്ളവർ
പുനസ്ഥാപിക്കപ്പെടുകയും ചെയ്യും

കൊല്ലുക എന്നതാണ് പൂർണ്ണസ്വാതന്ത്രം എന്ന് വിശ്വസിക്കുന്ന ജനങ്ങൾ
ഓരോ തെരുവിലും സൈൻഔട്ട് ബോർഡുകൾ തിരഞ്ഞ്
നടക്കുകയാണ് ഞാൻ

ഒരാൾ മുന്നിൽ നടക്കുന്നു
വഴിയരികിലുള്ള ഒരാളെ ശാന്തതയോടെ കൊന്ന്
നടന്നുപോകുന്ന അയാളെ മനോഹരമായ ഒരു കവർഡ്രൈവിലൂടെ
ആകാശത്തേക്ക് പറത്തി ഒരു കാറിൽ ഒരാൾ
അതാസ്വദിച്ചുനിൽക്കേ,ഒരു പെട്രോൾ ബോംബ് വന്നു വീഴുന്നു

ശത്രുത ഒരു നിയമമായ നഗരം

ഒരു പ്രായോഗികതയുമില്ലാത്ത നിമിഷം എന്നതും
ഒരു നിർബന്ധവുമില്ലാത്ത മുഖങ്ങൾ എന്നതും
ഇരകളെപ്പോലെ തലതാഴ്ത്തിനടക്കുന്ന
ഒരാൾ കൂട്ടം നടന്നുപോകുന്നതും
ഒന്നുചിതറി ഇല്ലാതാകുന്നതും കാണുന്നു

ആരും കാണാതെ ഞാൻ
ലിങ്കുകളിൽ അകപെട്ടുപോവുകയാണ്
ഇപ്പോൾ ഹോം എന്ന് കാണാനാകുന്നില്ല
പുറകോട്ടൊരു ലിങ്ക്.

ഓരോരുത്തരും അവരവരുടെ ഒരു കലാപം നയിക്കുന്നു
വിജയിക്കുക എന്നത് ഒരു കലാപത്തിന്റെയും ലക്ഷ്യമല്ല
തെരുവുകൾ പോലും തോൽക്കപ്പെടുന്നു
തോറ്റുപോകുന്ന തെരുവുകൾ ഇല്ലാതാകുന്നു
അവ മറ്റൊരു ലിങ്കിലൂടെ പാലായനം ചെയ്യുന്നു
മറ്റൊരു നഗരം  അവയെ മണം പിടിച്ച് നില്ക്കുന്നു

ആവിർഭവിക്കപ്പെട്ട
പ്രതിരൂപങ്ങൾ
പ്രതികഥാപാത്രങ്ങൾ
ഫാൿറ്ററികളിൽ നിന്നും ഇറങ്ങിവരുന്നു
മാസ്ക്കുകൾ,നീളൻ കയ്യുകൾ
പലകുഴൽ തോക്കുകൾ

നിങ്ങൾ പുറത്തിരിക്കുകയാണ് എന്നതാണ്
ഞാൻ അന്യതയെ അനുഭവിക്കുന്നത്

രക്ഷപ്പെടാൻ എനിക്കൊരു കമ്പ്യൂട്ടർ വേണം
രക്ഷപ്പെടാൻ ഒരു ലിങ്ക് നിർമ്മിക്കണം
ഇഴഞ്ഞിറങ്ങാവുന്ന ഒരോപ്ഷൻ.
ഞാൻ ഒരു കമ്പ്യൂട്ടർ മോഷ്ട്ടിച്ചു.

അതിനുവേണ്ടി ഞാൻ ഒരു കമ്പ്യൂട്ടർ ഷോപ്പുടമയെ
കെട്ടിടത്തിനുമുകളിൽനിന്ന് താഴെക്കിട്ടു
ഞാൻ ഒളിച്ചിരുന്നു
അല്ല,തെരുവിലൂടെ നടന്നു
മരണത്തിന്റെ നിഴലുകൾ ചുവരുകളിൽ ഒളിച്ചിരിക്കുന്നുണ്ടോ.
അതിന്റെ വികൃതനൂലുകൾ എന്റെ കാലുകളിലേക്ക് നീണ്ടുവരുന്നുണ്ടോ.
പ്രാചീനകാലങ്ങൾ നിർമ്മിച്ച് നഗരങ്ങൾ ഇന്നും എവിടെല്ലാമോ
ഒളിച്ചിരിക്കുന്നുണ്ടോ..


ഞാനിവിടെ ആദ്യ കുടിയേറ്റമനസ്സിനെ കാണുന്നു


പുറത്തിരിക്കുന്ന സുബലേ,നീയ്യൊന്ന് ചാറ്റിൽ വരൂ
എം.ആർ വിഷ്ണൂപ്രസാദിന്റെ പേരിൽ എനിക്കൊരു ലിങ്ക് കിട്ടി
രാത്രി
ഇത്
ഓക്ക്യു എന്ന നഗരമാണ്,നീ വിശ്വസിക്കില്ലേ
എനിക്ക് സൈൻഔട്ട് എന്ന ഓപ്ഷൻ പറഞ്ഞുതരൂ
എം.ആർ വിഷ്ണുപ്രസാദേ,താങ്കളറിഞ്ഞിരിക്കുമോ
താങ്കളുടെ പേരിൽ ഒരു ലിങ്ക് തലച്ചോറുകളിലേക്ക്
ഒരു മെസേജ് പ്രചരിക്കുന്നു
ഉറക്കങ്ങളിൽ എന്റെർ ചെയ്തുപോകരുതെന്ന്,
എല്ലാവരുടെയും സ്വപ്നങ്ങളിലേക്ക് കടന്നുകയറിവരുമെന്നും പറയൂ

ദൈവം ഒരു വൈറസാണെന്നും,പൂർണ്ണാസ്വാതന്ത്ര്യം ദൈവത്തിനെ
നാടുകടത്തുമെന്നും എന്റെ വിലാപങ്ങളെ കണക്കിലേടുത്ത് പറയൂ
www.sevidosedmore.com
ഒരു രാത്രിയല്ല,മുന്നറിയിപ്പുകൾ ഇല്ലാതെ കടന്നുവരുന്ന
ഒരു ദുരന്തമാണെന്നും എല്ലാവരെയും അറിയിക്കൂ

നീയ്യെന്നോട്
സീമോർ എന്ന ഓപ്ഷൻ തിരയാൻ പറയുന്നു
ഇവിടെ ഡിഫൈൻ എന്നല്ലാതെ ഒന്നുമില്ല
നീ പറയുന്നത് കടലെന്നും
ഡിവൈൻ എന്നുമാണെന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന
നിസ്സഹായതയിലാണ് ഞാൻ
നീ പറയുന്നത്
കൂടുതൽ കാണുക എന്നല്ലേ..?

ഫാക്റ്ററികളുടെ മൂളലിൽ നിന്റെ ശബ്ദം നാടുകടക്കുന്നു
നിന്റെ ഭാഷ പോലും അപരിചിതമാകുന്നു
എന്റെ രൂപം നഷ്ട്ടപ്പെട്ടിരിക്കുന്നു
ഇത് ഓക്ക്യു എന്ന നഗരം
സെവിഡോസെഡ്മോർ ഒരു രാജ്യമാണ്
എന്റെ ഭാഷയിൽ സംസാരിക്കടാ

സീമോർ
സീമോർ
ഞാൻ സീമോർ എന്ന ആളാണ്

ഞാൻ കൊല്ലപ്പെടും, മണലടുക്കിൽ
ഇനിയും ഒളിച്ചിരിക്കാനാകില്ല
എനിക്ക് രക്ഷപ്പെടണം
ഓക്ക്യു എന്ന നഗരം നീ അനുഭവിച്ചിട്ടില്ല
അനുഭവിക്കാത്ത നഗരങ്ങളെകുറിച്ച് നീ കവിതയെഴുതുമോ
ഞാൻ പറഞ്ഞുതരാം
നമ്മുക്കറിയാത്ത നഗരങ്ങളുണ്ട്
വഴികളും,തെരുവുകളുമുണ്ട്
അന്യമാക്കപ്പെട്ട സ്വപ്നങ്ങളുമുണ്ട്
വന്യമാക്കപ്പെട്ട നമ്മളുതന്നെ എവിടെല്ലാമോ ജീവിക്കുന്നു
ഇവിടുള്ള ഒരു എന്നെ തീർച്ചയായും കണ്ടുമുട്ടും
ഒരു പക്ഷെ അവൻ തന്നെ എന്നെ
ഒരു പൂർവ്വവിചാരമോ
ദയയോകൂടാതെ വധിക്കും.

എന്റെ ഞരമ്പുകളിലൂടെ പഴുതാരകൾ കയറി വരുന്നു.


അരണ്ടമഞ്ഞനിറത്തിൽ അനേകമനേകം ലിങ്കുകൾ.
ക്ലോസ് വിൻഡോ എന്ന് ഏതെങ്കിലും ജനൽ കാണിച്ചുതരാൻ
വിളിച്ച്പറയൂ

രക്ഷപ്പെട്ടെത്തിയാൽ തിരിച്ചുകയറിവരാൻ,
എനിക്കെന്നെ
ആൿറ്റിവേറ്റ് ചെയ്യാൻ മറ്റൊരു ഓപ്ഷൻ കാണിച്ച്തരണം
അതിനുമുൻപ്
നിന്റൊപ്പമുള്ളവരോട് ചോദിക്കൂ
മരവിച്ചകാലുകളുള്ളവരോട് ചോദിക്കൂ
ലോകത്തെ പ്രോഗ്രാം ചെയ്യുന്ന എല്ലാവരോടും ചോദിക്കൂ
ഓക്ക്യു എന്ന നഗരത്തിൽ നിന്ന്
സെവിഡോസെഡ്മോർ എന്ന രാജ്യത്തിൽ നിന്ന്
സൈൻഔട്ട് എന്ന ഓപ്ഷൻ എവിടെയാണ്..?

Thursday, August 9, 2012

BECAUSE IT WAS TAKEN AND KEPT..!


Translated by: Dr. Mary Annie A.V.

When it rains take inside and keep
The chillies the coffee seeds.
With this simple command begins the day
Of a lonely person.

In a decisive game of expectancy
Between him and the rain
The day ends in a negligible draw.

A lonely day remembers everyday
In which the house was drawn in.
A lonely house remembers every house
that has drawn in the day .

Like the sight of the dragon fly
caught in the web
and carried away by the spider
Being taken and kept in the room
the house carries the wind
and places it within
as if it is me .


Taken and kept
are the clouds by the sky
The rain by the clouds
The mist by the atmosphere
The rivulets by the deep .


Seasons have been taken and placed
by seasons O mother !
From early times the micro and the macro
have been taken and kept.!

Take it by yourself.
Other than that
The infinite and the eternal
like all forms
that cannot be taken
Say not take and keep.


Or else
Can I be taken and placed back in the womb? no.


Otherwise
Why have I been placed within me
like all others as if on a screen
in this ordinary world ?

I will take myself and keep me
this world in me ,
JUST WATCH AND WAIT.


If not, O Universe,
like a moment an atom
destroyed by being taken and kept
taken and kept
like the portrait of the memory of a father
taken and kept on the verandah
who will take us ,
to be kept,?


Now
when you leave the town
Remind me not
To take in and keep in
The blankets spread out
The copper vessels
Lest they be carried away
by the beggars that come.

Life is only
something
that has been
taken placed and kept.

Or else
as the wayside says,
there is nothing to be taken out
and kept..

I proclaim :
Nothing Nothing
And place myself
In an ordinary simplicity.


Otherwise
Who will take and keep in
The house that sprouts
The ecstasy of a tasteless draw?

(link;അതെല്ലാം എടുത്തുവെക്കപ്പെട്ടതാകയാൽ)

Sunday, July 22, 2012

യുദ്ധാരംഭം

ceative destruction;charcoal and dry pastels on papper-
                                                                                                                    paintigs;Reji Arackal




                                                              
അസാധാരണമാം വിധം അന്ന്
ആയുധങ്ങളുടെ പ്രയോഗസാധ്യതകളെകുറിച്ച്
കൂടുതൽ ധാരണയില്ലാതിരുന്ന ദൈവങ്ങൾ
അവയെകുറിച്ച് കൂടുതൽ മൂല്യബോധത്തോടെ
ചിന്തിക്കാൻ തുടങ്ങി

നിരുപദ്രവകാരികളായ എല്ലാ ആയുധങ്ങളുടെയും
(അങ്ങനെ ആയുധങ്ങളായി രൂപം മാറാനിടയുള്ള)
പ്രതിനിധികളെ
യോഗസ്ഥലത്തേക്ക്  ക്ഷണിക്കുകയുണ്ടായി

നിസ്സാരതകൾക്കാണ്,നിസ്സംഗതകൾക്കും
നിരാശകൾക്കുമാണ് ഇവയോടെല്ലാം
അടുത്തബന്ധം എന്നതിനാൽ അവയെയും
യോഗസ്ഥലത്തേക്ക്  ക്ഷണിക്കുകയുണ്ടായി

പ്രയോഗവത്കരണം നിസ്സംശയമായ
ഒരൊത്തുതീർപ്പ് വ്യവസ്ഥിതിയാണ് എന്നതിനാൽ
പ്രയോഗിക്കപ്പെട്ട എല്ലാ ആശയങ്ങളെയും
തത്വവിചാരങ്ങളെയും കാവൽ നിർത്തുകയുമുണ്ടായി

അതുവരെ ലളിതജീവിതം നയിച്ചുപോന്ന
അടക്കാകത്തി
വിദഗ്ധമായി മനുഷ്യരുടെ വൃഷണങ്ങൾ മാത്രം മുറിച്ചെടുക്കുന്നതിനു
അതിന്റെ സ്വയമുള്ള കഴിവിനെതിരിച്ചറിഞ്ഞത്
ആ യോഗത്തിൽ വെച്ചാണ് എന്നതിനാൽ
യോഗം നമ്മെ സംബന്ധിച്ചിടത്തോളം
വലിയ പ്രസക്തി അർഹിക്കുന്നുണ്ട്

ചെറിയ നിമിഷങ്ങളുടെ പുറത്തിരുന്ന്
ചെറുജീവികളുടെ സംഘങ്ങളാണ് യോഗം നിയന്ത്രിച്ചത്
(അപാരമായ ഒരു ഗൂഡാലോചനയെ കുറിച്ച് നമ്മുക്ക്
ഇതുവരെ ഒരറിവും ലഭ്യമായിട്ടില്ല എന്നോർക്കുക)

ആയുധങ്ങളെ ഇല്ലാതാക്കുക എന്നതല്ല
അവയുടെ പ്രയോഗസാധ്യതകൾ വർധിപ്പിക്കുക എന്നതാണ്
യോഗത്തിന്റെ ലക്ഷ്യമെന്ന് അധ്യക്ഷദൈവം വിരസമായ
മൂന്നുതവണയും ആവർത്തിച്ചു.

ഭീമാകാരമായ ശാരീരിക ദൗർബല്യം എല്ലാ ജീവിജാലങ്ങളെയും പോലെ
ഞങ്ങളേയും ബാധിച്ചിരിക്കാമെന്ന്
സ്ഥൂലമായചിലവയുടെ ന്യായവാദങ്ങൾ
യോഗം ഒരേതൊണ്ടയോടെ തുപ്പികളഞ്ഞു.





സേഫ്റ്റിപിന്നിന്റെ പ്രസംഗത്തിന്റെ ശ്രദ്ധേയമായ ഭാഗം ചുവടെ;
"ബഹു;ദൈവം സർ,
ഞങ്ങൾക്ക് പ്രധാനമായും രണ്ടാവശ്യങ്ങളുണ്ട്
രൂപപരമായ അഭംഗി ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രശ്നമല്ല
ഞങ്ങൾക്ക് നാവുകളുടെ ഉപയോഗവും,കഴിവും തിരിച്ചുതരണം
എവിടെ കുത്തിവെക്കുന്നുവോ
അവിടെനിന്ന് സംസാരിക്കാൻ ഞങ്ങൾക്കാകണം
സ്ത്രീകളുടെ സാരികുത്തിൽ നിന്നോ
കുട്ടികളുടെ കീറിയ ഉടുപ്പുകളുടെ
നെഞ്ചിൽ നിന്നോ സംസാരിക്കാൻ ഞങ്ങളെ
സംസാരിപ്പിക്കേണ്ടതുണ്ട്"

വിവിധലോകവാസികളായ അവരുടെ അഭിപ്രായങ്ങൾ
താമസംവിനാ നടപ്പാക്കാൻ യോഗം തീരുമാനിച്ചു

യോഗം നടന്നുകൊണ്ടിരിക്കേ
ചിലർ ആശയങ്ങളുമായി ഏറ്റുമുട്ടുകയും
യോഗം അലങ്കോലപെടുത്താനും തീരുമാനിക്കുകയുണ്ടായി

ഉടൻ യോഗം അവസാനിക്കുകയും
ഇനിയുള്ള24മണിക്കൂർ
ഇത്തരം സാധ്യതകൾ പരീക്ഷിക്കാനും
അനുവദിക്കപ്പെട്ടു.


24മണിക്കൂർ ആരംഭിച്ചു
ഭൂമി,
ഉപകാരികളായ ആയുധങ്ങൾ
മെല്ലെ എഴുനേൽക്കാൻ തുടങ്ങി
അവയോടൊപ്പം
അനുനിമിഷം
ലോകത്തിലെ എല്ലാ എല്ലാ സൂക്ഷ്മ
ജീവികളും,ഉപകരണങ്ങളും

നമ്മെ അമ്പരപ്പിക്കുന്ന വിധം
ഒരൊറ്റ ദൃശ്യത്തോടെ ഈ കവിത അവസാനിക്കാൻ പോവുകയാണ്.
ഒരു ഗ്രാമത്തിൽ,

Tuesday, July 17, 2012

ശവമരം

അതങ്ങനെ എപ്പോ തിരിച്ചു വന്നാലും
ഉച്ചിയിലൊരു  കാക്കയെ സൂക്ഷിച്ച് നില്‍പ്പാണ്

കാത്തിരുന്നു കണ്ട് മറവിയിലേക്കെന്നോ ഇറങ്ങി പറന്ന്
കാക്ക പോകും

ചെരിവില്‍ അടച്ചിട്ട ശവങ്ങളുടെ രണ്ടു സൂക്ഷിപ്പുകാര്‍
ശവങ്ങളില്‍ വേര് പടര്‍ന്ന്
ഒരൊറ്റ മരം,കേള്‍ക്കുന്നു മരിച്ച വീടുകളെ
വീടുകളിലേക്ക് ചെന്ന് നോക്കുന്നു കാക്ക

ആ മരം നോക്കിയുള്ള ഇടയ്ക്കിടെനില്‍പ്പ്
സിഗരറ്റിന്റെ രുചി അതേ നിറത്തില്‍(ആ പഴയ നഷ്ട...)തരുന്നു
അതേ സൂര്യകാന്തികള്‍ മരിച്ചവരെ പോലെ പ്രകാശിക്കുന്നു

(ആരും കയറിവന്നില്ല കുഴൂരേ
ഇടം കുറിച്ചപ്പോള്‍ വേലികെട്ടി ശവപറമ്പിന്റെ മൂകതകല്ലില്‍ )

ക്രൂരതയല്ലേ
അല്ല
ഏകാന്തത ഒടുവില്‍ വന്നു ചേക്കേറാന്‍ ഒരു ചെരിവ്,ഒരു മരം
ഏകാന്തത കാക്കാന്‍ ഒരു കാക്ക,ഒരു ചില്ല മെല്ലെയിളക്കി പറക്കൽ,
ക്രൂരതയല്ലേയല്ല,
അവര്‍ ഏകാന്തതയുടെ സര്‍വ്വകലാശാലകള്‍

എന്നും വീടുകളെ
സൂര്യനെ
നിരാശരെ
നിരന്തരം ഏറ്റി നടക്കുന്ന
അതിന്റെ മരണാനന്തര നില്‍പ്പ്

എനിക്കിനിയും
'ആവേണ്ടതില്ല നദിക്കരയിലെ ഒരു മരം
ശവമാടങ്ങള്‍ക്ക് മുകളില്‍ പടരണം
ഒരിളവോ
ആത്മനിന്ദയോ അല്ല
അവരുടെ പാട്ടിന് ഒറ്റയ്ക്ക് നൃത്തം ചെയ്യുക
അവര്‍ക്ക് വേണ്ടി ഇലകളായി അവരിലേക്ക്‌ മരിക്കുന്ന
ഒരു പാവം മരം

മരിച്ച മരമേ ഇനി വരുമ്പോള്‍ നിന്നെയിവിടെ കണ്ട് പോകരുത്